ഭയപ്പെടാതിരിക്കാൻ, ദുഖിക്കാതിരിക്കാൻ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 12/10/2018
വിഷയം: ഭയവും ദുഖവുമില്ലാത്തവർ

പരിശുദ്ധ ഖുർആനിൽ അല്ലാഹു ഇഹലോകത്തും പരലോകത്തും ഭയഖേദങ്ങളില്ലാത്തവരെപ്പറ്റി പല സൂക്തങ്ങളിലായി വിവരിച്ചിട്ടുണ്ട്: അറിയുക, സത്യവിശ്വാസം കൈക്കൊള്ളുകയും അതിസൂക്ഷ്മ ജീവിതം നയിക്കുകയും ചെയ്ത അല്ലാഹുവിന്റെ മിത്രങ്ങളുണ്ടല്ലൊ. അവർക്ക് യാതൊരു ഭയപ്പാടും ദുഖമുണ്ടാക്കുന്നതല്ല. ഭൗതിക ജീവിതത്തിലും  പരലോകത്തും അവർക്ക് ശുഭവാർത്തയാണുണ്ടാവുക. അല്ലാഹുവിന്റെ വചനങ്ങൾക്ക് ഭേദഗതിയുണ്ടാവില്ല. അതത്രെ മഹാവിജയം (സൂറത്തു യൂനുസ് 62, 63, 64). അല്ലാഹു തന്റെ ഇഷ്ടദാസന്മാർക്ക് ഇഹത്തിൽ അധികരിച്ച ഐശ്വര്യങ്ങളും പരത്തിൽ അനന്തമായ സൗഭാഗ്യങ്ങളുമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുന്നുണ്ട്. സത്യനിഷേധികൾക്ക് കടുത്ത ശിക്ഷകളുണ്ടെന്ന് താക്കീത് ചെയ്യുന്നുമുണ്ട്. സുവിശേഷങ്ങളും താക്കീതുകളും പ്രവാചകന്മാർ മുഖേനയാണ് അല്ലാഹു അവതരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ശുഭവാർത്താ വാഹകരും താക്കീതു നൽകുന്നവരും മാത്രമായാണു നാം ദൂതന്മാരെ നിയോഗക്കാറുള്ളത്. അതിനാൽ സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് ദുഖിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. നമ്മുടെ ദൃഷ്ടാന്തങ്ങൾ വ്യാജമാക്കിയിരുന്നവരെ അവരുടെ ധിക്കാരം കാരണമായി ശിക്ഷ പിടികൂടുന്നതായിരിക്കും (ഖുർആൻ, സൂറത്തുൽ അൻആം 48, 49).

യഥാർത്ഥ സത്യവിശ്വാസികൾക്ക് മാലാഖമാർ പോലും സന്തോഷദായകമായ അറിയിപ്പ് നൽകുമെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്: ഞങ്ങളുടെ നാഥൻ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും ആ നിലപാടിൽ ഋജുവായി നിലകൊള്ളുകയും ചെയ്തവരിലേക്ക് മരണസമയം മലക്കുകൾ ഇറങ്ങിവന്ന് ഇങ്ങനെ ശുഭവാർത്തയറിയിക്കും 'നിങ്ങൾ ഭയപ്പെടുകയോ ദുഖിക്കുകയോ അരുത്. നിങ്ങൾക്കുള്ള വാഗ്ദത്ത സ്വർഗം കൊണ്ട് സന്തുഷ്ടരായിക്കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തും നിങ്ങളുടെ സംരക്ഷകരാണ് ഞങ്ങൾ. പരലോകത്ത് നിങ്ങൾ അഭിലഷിക്കുന്നതും ആവശ്യപ്പെടുന്നതുമത്രയും ഉണ്ട്. ഏറെ മാപ്പരുളുന്നവനും കരുണാമയനുമായവന്റെ ആതിഥ്യമത്രേ അത്' (സൂറത്തു ഫുസ്സ്വിലാത്ത് 30, 31, 32). മാത്രമല്ല അന്ത്യനാളിൽ അല്ലാഹു വിളിച്ചുപറയും: സത്യവിശ്വാസം കൈക്കൊള്ളുകയും കീഴ്‌പ്പെട്ട് ജീവിക്കുകയും ചെയ്തിരുന്ന എന്റെ അടിമകളേ, നിങ്ങൾക്കിന്ന് ഒരുവിധ ഭയവും സങ്കടവും വേണ്ടതില്ല. നിങ്ങളും ഇണകളും ആഹ്ലാദ നിർഭരരായി സ്വർഗപ്രാപ്തരായിക്കൊള്ളുക (ഖുർആൻ, സൂറത്തുസ്സുഖ്‌റുഫ് 68, 69, 70). വേർപിരിയുന്ന ഐഹിക ലോകത്തേക്കാൾ പുൽകാനിരിക്കുന്ന പാരത്രിക ലോകം അത്യുത്തമമെന്ന നിർഭയത്വം ഉറപ്പു നൽകിക്കൊണ്ടുള്ള ആശ്വാസവാർത്തയാണ് അല്ലാഹു ഖിയാമത്ത് നാളിൽ നൽകുന്നത്. ഈ വിളിയാളം കേട്ട് ഇതിന് അർഹരല്ലാത്തവർ പോലും അക്കൂട്ടത്തിൽപ്പെടാൻ ആശിച്ചുപോവുന്നതായിരിക്കും.

സ്വർഗസ്ഥരാവുന്ന സത്യവിശ്വാസികളുടെ സുഖസൗകര്യങ്ങളും വിശേഷങ്ങളും അല്ലാഹു വിവരിക്കുന്നുണ്ട്: ശാശ്വത നിവാസത്തിനുള്ള സ്വർഗീയാരാമങ്ങളിൽ അവർ പ്രവേശിക്കുന്നതും സ്വർണവളകളും മുത്തും അണിയിക്കപ്പെടുന്നതുമാണ്. അതിൽ അവരുടെ ഉടയാടകൾ പട്ടായിരിക്കും. അവർ ഇങ്ങനെ പറയുന്നതാണ് 'ഞങ്ങളിൽ നിന്ന് ദുഖം നിഷ്‌കാസനം ചെയ്ത അല്ലാഹുവിന്നത്രെ സ്‌തോത്രങ്ങളഖിലവും. ഞങ്ങളുടെ നാഥൻ ഏറെ പൊറുക്കുന്നവനും പ്രതിഫലം നൽകുന്നവനും തന്നെയത്രെ. ശാശ്വതനിവാസത്തിനുള്ള ഈ ഗേഹത്തിൽ തന്റെ ഔദാര്യത്താൽ അവൻ ഞങ്ങളെ അധിവസിപ്പിച്ചിരിക്കുകയാണ്. ഒരുവിധ ബുദ്ധിമുട്ടും ക്ഷീണവും ഞങ്ങളെ തീണ്ടുകയേയില്ല' (ഖുർആൻ, സൂറത്തു ഫാത്വിർ 33, 34, 35).

ഭയവും ദുഖവുമില്ലാത്ത കൂട്ടരെ അല്ലാഹു ഖുർആനിലൂടെ നിർണയിച്ചുപ്പറഞ്ഞിട്ടുണ്ട്: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സൽക്കർമ്മങ്ങളനുവർത്തിക്കുകയും ചെയ്തവർക്ക് അർഹിക്കുന്ന പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. അവർക്ക് ഭയപ്പെടുകയോ ദുഖിക്കുകയോ ചെയ്യേണ്ടിവരില്ല (സൂറത്തു ബഖറ 62). ഇസ്ലാം മതം അനുശാസിക്കും പ്രകാരം ജീവിച്ചവർക്കാണ് ഇഹപര നിർഭയത്വം ലഭിക്കുന്നത്. അല്ലാഹു പറയുന്നു: എന്റെയടുത്തുനിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നെത്തുകയും അതാരെങ്കിലും പിന്തുടരുകയും ചെയ്യുന്നുവോ അവർ ഭയപ്പെടുകയോ ദുഖിക്കുകയോ ചെയ്യേണ്ടിവരില്ല (ഖുർആൻ, സൂറത്തുൽ ബഖറ 38). എന്റെ മാർഗദർശനം ആരത് അനുധാവനം ചെയ്യുന്നുവോ അവർ മാർഗഭ്രഷ്ടരോ ഭാഗ്യശൂന്യരോ ആയിത്തീരില്ല (സൂറത്തു ത്വാഹാ 12123).

ഭയപ്പാടും ഖേദങ്ങളുമേൽക്കാത്ത ഈ അനുഗ്രഹീത പദവി ലഭിക്കാൻ ഒരു വിശ്വാസി പ്രഥമമായി ചെയ്യേണ്ടത് അല്ലാഹു കൽപ്പിച്ച നിർബന്ധിത ആരാധനാ കർമ്മങ്ങൾ മുറപോലെ നിർവ്വഹിക്കലാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും നമസ്‌ക്കാരം യഥാവിധി നിലനിർത്തുകയും സക്കാത്ത് നൽകുകയും ചെയ്യുന്നവർക്ക് തങ്ങളുടെ പ്രതിഫലം അല്ലാഹുവിങ്കലുണ്ടായിരിക്കും. അവർക്ക് ദുഖമോ ഭയപ്പാടോ ഉണ്ടാവില്ല (ഖുർആൻ, സൂറത്തുൽ ബഖറ 277). ദാനധർമ്മം ചെയ്യുന്നവർക്കും പേടിക്കാനോ ദുഖിക്കാനോ ഇല്ല: രാപ്പകലന്തരമന്യേ രഹസ്യമായും പരസ്യമായും സ്വധനം ചെലവു ചെയ്യുന്നവർക്ക് തങ്ങളുടെ പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. ഭയപ്പാടോ ദുഖമോ അവർക്കുണ്ടാവില്ല (സൂറത്തുൽ ബഖറ 274). സൽവൃത്തരായ വിശ്വാസികൾക്ക് മനസമാധാനവും സ്വസ്ഥതയും നൽകുമെന്ന് അല്ലാഹു സുവിശേഷം അറിയിക്കുന്നുണ്ട്: സുകൃതം ചെയ്ത് ആരൊരാൾ സ്വന്തത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തിയോ അവന്ന് തന്റെ നാഥങ്കൽ കൂലിയുണ്ട്. അത്തരക്കാർക്ക് യാതൊന്നും ഭയപ്പെടാനോ ദുഖിക്കാനോ ഇല്ല (സൂറത്തുൽ ബഖറ 112). ആരാധനകളിൽ കൃത്യതയും സുക്ഷ്മതയും പുലർത്തി ഇടപാടുകളും സമ്പർക്കങ്ങളും സുതാര്യമാക്കിയാൽ ഇരുലോകത്തും വിജയമുറപ്പിക്കാം. അല്ലാഹു പറയുന്നു: ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും ശേഷം ഋജുവായി നിലക്കൊള്ളുകയും ചെയ്തവർക്ക് ഒട്ടുമേ ഭയപ്പാട് വേണ്ട. അവർ ദുഖിക്കേണ്ടി വരികയുമില്ല. സ്വർഗക്കാരാണവർ. തങ്ങളനുവർത്തിച്ചിരുന്ന സുകൃതങ്ങൾക്കു പ്രതിഫലമായി അവരതിൽ ശാശ്വതവാസികളായിരിക്കും (സൂറത്തു അഹ്ഖാഫ് 13, 14). അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചും നിരോധനങ്ങൾ വെടിഞ്ഞും വാക്കിലും പ്രവർത്തിയിലും നന്മ മാത്രമേ കൊണ്ടുവരാവൂമെന്നാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ സാരോപദേശം. ഒരിക്കൽ സ്വഹാബികളിലൊരാൾ നബി (സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ ഏത് കാര്യമാണ് മുറുകെ പിടിക്കേണ്ടത്? നബി (സ്വ) അരുളി: എന്റെ നാഥൻ അല്ലാഹുവാണെന്ന് പറഞ്ഞ് ചൊവ്വായ വഴിയിൽ അടിയുറച്ചുനിൽക്കുക (ഹദീസ് തുർമുദി 2410).

മറ്റുള്ളവരോട് സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയും ഇടപഴകുന്നവർക്ക് ഹൃദയവിശാലതയും ഇരുലോകജയവും നിർഭയത്വവും പ്രതീക്ഷിക്കാം. നബി (സ്വ) പറയുന്നു: അല്ലാഹുവിന്റ അടിമകളിൽ ഒരു കൂട്ടരുണ്ട്. അവർ നബിമാരുമല്ല. രക്തസാക്ഷികളുമല്ല. പക്ഷേ, അന്ത്യനാളിൽ അവരുടെ ആ സ്ഥാനത്തിന് നബിമാരും രക്തസാക്ഷികളും കൊതിക്കും. സ്വഹാബികൾ ചോദിച്ചു: അവർ ആരാണ് നബിയേ.. പറഞ്ഞുതന്നാലും. നബി (സ്വ) പറഞ്ഞു: അവർ തമ്മിൽ ധന ഇടപാടുകളില്ലാതിരിന്നിട്ടും, ബന്ധുക്കൾ അല്ലാതിരുന്നിട്ടും അല്ലാഹുവിന്റെ മാർഗത്തിൽപരസ്പരം ഇഷ്ടപ്പെട്ടവരാണവർ. അല്ലാഹുവാണേ സത്യം, അവരുടെ മുഖം പ്രകാശമായിരിക്കും. അവർ പ്രകാശത്തിലായിരിക്കും. ജനം ഒന്നടങ്കം പേടിച്ചാലും അവർ പേടിക്കുകയില്ല. ജനം ഒന്നടങ്കം ദുഖിച്ചാലും അവർക്ക് ദുഖിക്കേണ്ടിവരില്ല (ഹദീസ് അബൂദാവൂദ് 3527).

back to top